കൊച്ചി: ഓർത്തഡോക്സ് യാക്കോബായ പളളിത്തർക്ക വിഷയത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. കേസിൽ നിന്ന് തന്നെ പിൻമാറ്റുവാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് നിർണ്ണായക വെളിപ്പെടുത്തലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറില്ലെന്നും ഹൈകോടതി അറിയിച്ചു. സഭാത്തർക്കത്തിൽ നിയമപേരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ താൽപര്യമെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പളളിത്തർക്ക വിഷയത്തിൽ ചിലർ ഹൈക്കോടതിയക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ശ്രമിക്കുന്നത്. സഭാ കേസുകൾ പരിഗണിക്കുമ്പോൾ ചിലർ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കോടതിയുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാൻ പോലും ആരും തയാറാകുന്നില്ലെന്നാണ് ഹൈക്കോടതിയുടെ വിമർശനം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്മാറ്റാനുളള ശ്രമങ്ങൾ നടക്കുന്നതായി കോടതി പരാമർശിച്ചു.
പളളികൾ അടഞ്ഞുകിടക്കാനല്ല ആഗ്രഹിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നിലവിലെ ഈ അവസ്ഥ ദുരന്ത സമാനമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിത്. പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തി സുപ്രീംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാടെന്നും കോടതി വ്യക്തമാക്കി.
Comments