ന്യൂഡൽഹി: സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സന്ദർശിച്ചു. ദേശീയ ചലചിത്ര ബഹുമതി കഴിഞ്ഞ ദിവസം സ്വീകരിച്ചതിന് ശേഷമാണ് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും നേരിൽ കാണാൻ അനുമതി ചോദിച്ചത്. ഭാര്യ ലതയ്ക്കൊപ്പമാണ് രജനീകാന്ത് ഇരുവരേയും ഇന്ന് രാവിലെ സന്ദർശിച്ചത്.
സിനിമാ രംഗത്ത സമഗ്രസംഭാവനയ്ക്ക് ദാദാ സാഹേബ് ഫാൽകേ ബഹുമതിയാണ് കേന്ദ്രസർക്കാർ രജനീകാന്തിന് നൽകിയത്. തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന്റെ സിനിമാലോകത്തെ സംഭാവനകൾ സാമൂഹ്യപ്രതിബദ്ധതയുടെ ഉത്തമമാതൃകയാണെന്ന് ചലചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രമുഖവ്യക്തികൾ അനുസ്മരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ബഹുമതികൾ താരങ്ങൾക്ക് സമ്മാനിച്ചത്. 2000ൽ രാജ്യം പദ്മഭൂഷണും 2016ൽ പദ്മവിഭൂഷണും രാജ്യം രജനീകാന്തിന് നൽകിയിരുന്നു. ഹിന്ദി അടക്കമുള്ള ഭാഷകളിലായി ഇതുവരെ 160 ചിത്രങ്ങളാണ് രജനീകാന്ത് അഭിനയിച്ചത്.
മൈസൂറിൽ 1950ൽ ജനിച്ച ശിവാജി റാവു ഗേയ്ക് വാദാണ് സിനിമയിലെത്തി രജനീകാന്ത് എന്ന പേര് മാറ്റിയത്. ഛത്രപതി ശിവാജിയുടെ പേരാണ് ഔദ്യോഗികമായി ഇട്ടിരുന്നത്. വീട്ടിൽ മറാഠിയും പുറത്ത് കന്നഡയുമാണ് ചെറുപ്പത്തിൽ സംസാരിച്ചിരുന്നത്. ബസ്സിൽ കണ്ടക്ടറായി ജോലിചെയ്യവേയാണ് സിനിമാ രംഗത്തെത്തുന്നത്. കൂടെ ജോലിചെയ്തിരുന്ന രാജ് ബഹാദൂറെന്ന സഹപ്രവർത്തകനാണ് രജനീകാന്തിനെ സിനിമാലോകത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്. തമിഴ് സംവിധായകൻ ബാലചന്ദറാണ് രജനീകാന്തിന് ആദ്യ തമിഴ് ചിത്രമായ അപൂർവ്വ രാഗങ്ങളിൽ അവസരം നൽകുന്നത്.
Comments