കോഴിക്കോട്: ജാനകിക്കാട്ടിൽ പതിനേഴ് വയസുകാരി കൂട്ടബത്സംഗത്തിനിരയായ സംഭവത്തിൽ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. രണ്ട് വർഷം മുമ്പും പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. കൗൺസിലിങ്ങിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. രണ്ട് വർഷം മുമ്പ് തന്നെ ഒരു ബന്ധു പീഡിപ്പിച്ചിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുവിനെതിരെയും പോലീസ് കേസെടുത്തു. ഇതോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കേസാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജാനകിക്കാടിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഒക്ടോബർ മൂന്നിനാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയായിരുന്നു പീഡനം. തുടർന്ന് പ്രതികളിൽ നിന്ന് ഭീഷണിയുണ്ടാവുകയും ഒക്ടോബർ 19-ന് പെൺകുട്ടി വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് നാട്ടുകാർ കണ്ടെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ ആദ്യം നാല് പേരെയും പിന്നീട് മറ്റൊരാളേയും പോലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ മറ്റൊരു പീഡനവിവരം കൂടി പുറത്തുവരികയാണ് ഉണ്ടായത്. പെരുവണ്ണാമൂഴി ചെമ്പനോട് ഭാഗത്തെ കാട്ടിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രതികൾ മൊഴി നൽകി. രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്. ഒക്ടോബർ 16ന് വൈകീട്ടായിരുന്നു രണ്ടാമത്തെ പീഡനം. വീടിന് സമീപത്തെ തോട്ടിൽ അലക്കാൻ പോയപ്പോൾ രണ്ടുപേർ ബൈക്കിലെത്തി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ കുറ്റ്യാടി സ്വദേശിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഇതിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായ സംഭവം പുറത്തുവന്നത്. നാദാപുരം എ.എസ്.പി നിധിൻരാജിനാണ് കേസന്വേഷണത്തിന്റെ ചുമതല.
Comments