കൊല്ലം: കപ്പലണ്ടിക്ക് എരിവ് കുറഞ്ഞതിന്റെ പേരിൽ തുടങ്ങിയ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. കൊല്ലം ബീച്ച് സന്ദർശിക്കാനെത്തിയ കുടുംബവും കട്ടവടക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ബുധനാഴ്ച വൈകിട്ട് കിളിമാനൂരിൽ നിന്ന് എത്തിയതായിരുന്നു കുടുംബം.
മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേരാണ് കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നത്. ഇവർ ബീച്ചിന് സമീപത്തെ കടയിൽ നിന്നും കപ്പലണ്ടി വാങ്ങി. എന്നാൽ എരിവ് പോരെന്ന് പറഞ്ഞ് തിരിച്ചു നൽകി. കൊറോണക്കാലത്ത് ഇത്തരം സാധനങ്ങൾ മടക്കി നൽകുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് കച്ചവടക്കാരൻ വ്യക്തമാക്കി. ഇത് വാക്കേറ്റത്തിന് വഴിവെച്ചു. കപ്പലണ്ടി കവർ വലിച്ചെറിഞ്ഞതോടെ അടുത്ത് നിന്നിരുന്ന കച്ചവടക്കാരും തർക്കത്തിൽ ഇടപെട്ടു. ഇത് കടുത്ത സംഘർഷത്തിൽ കലാശിച്ചു.
സംഭവത്തിൽ ഐസ്‌ക്രീം കച്ചവടക്കാരനും കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്‌ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ഈസ്റ്റ് പോലീസെത്തി കേസെടുത്തു. സ്‌റ്റേഷനിൽ എത്തിച്ച ഇരുകൂട്ടരെയും ജാമ്യത്തിൽ വിടുകയും ചെയ്തു.
Comments