തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കെതിരായ 12 കേസുകളും എംഎൽഎമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു. ഇതുകൂടാതെ മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയിൽ കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നും പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ കേസുകൾ പിൻവലിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ജനപ്രതിനിധികളുടേതാണ്.
മന്ത്രിമാരിൽ വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചിരിക്കുന്നത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ആർ.ബിന്ദുവും പിണറായി വിജയനുമാണ്. ബിന്ദുവിനെതിരായ ഏഴ് കേസുകളും മുഖ്യമന്ത്രിക്കെതിരായ ആറ് കേസുകളും പിൻവലിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ പാർട്ടികൾ കക്ഷികളായ കേസുകൾ പിൻവലിച്ചതിന്റെ പട്ടിക ഇങ്ങനെ: എൽഡിഎഫ് 848, യുഡിഎഫ് 55, എസ്ഡിപിഐ 5, പിഡിപി 2, എഎപി1. എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട രണ്ട് കേസുകളുമുണ്ട്.
Comments