പാരീസ്: രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുസ്ലീം പള്ളി ഫ്രാൻസ് ഭരണ കൂടം അടച്ചു പൂട്ടി. തലസ്ഥാനമായ പാരീസിന് സമീപത്തുള്ള മാൻസി അലോണസിലെ പള്ളിയാണ് പൂട്ടിച്ചത്.
മുസ്ലീം ആരാധനാലയത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മദ്രസ്സയും അധികൃതർ പൂട്ടി സീൽ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങൾക്ക് പള്ളിയുടെ ഭാരവാഹികളും മുഖ്യ പുരോഹിതരും (ഇമാം) അനുവാദം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാൻസ് സർക്കാറിന്റെ നടപടി. പള്ളി നടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ട്വിറ്ററിലൂടെയാണ് ആരാധനാലയം അടപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ഫ്രാൻസ്, പാശ്ചാത്യർ, ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവരോട് വിദ്വേഷം വളർത്തിയെന്നാണ് മുസ്ലീം പള്ളിക്കും മദ്രസയ്ക്കുമെതിരായ കുറ്റങ്ങളെന്ന് ജെറാൾഡ് പറഞ്ഞു. പള്ളിയിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണങ്ങളിൽ രാജ്യത്തോട് വിദ്വേഷം വളർത്തുകയും ഫ്രാൻസിൽ ‘ശരിയത്ത് സ്ഥാപിക്കാൻ’ മദ്രസ്സയിൽ പ്രോത്സാഹനം നൽകിയെന്നും ആഭ്യന്തര മന്ത്രിയുടെ ട്വിറ്ററിൽ വ്യക്തമാക്കുന്നു.
‘സായുധ ജിഹാദ്’ പ്രോത്സാഹിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് കൈമാറിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ പത്തോളം പള്ളികളും മദ്രസ്സകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നടക്കുന്നുണ്ടെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിൽ അധികാരമേറ്റതിനുശേഷം 13 മുസ്ലീം മതസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
Comments