വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയിൽ ഇറാൻ വിഷയം ഗൗരവപൂർവ്വം ചർച്ചയ്‌ക്കെടു ക്കാനൊരുങ്ങി അമേരിക്ക. ഇന്ന് റോമിലെത്തുന്ന പ്രസിഡന്റ് ജോ ബൈഡൻ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ രാഷ്‌ട്രത്തല വന്മാരുമായും കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ പദ്ധതിക്കെതിരെ സംയുക്ത കർമ്മപദ്ധതി വേണമെന്ന നയത്തിൽ അമേരിക്ക നിലപാട് കടുപ്പിക്കുകയാണ്.
ഇറാന്റെ നേതൃത്വത്തിൽ ചൈന, റഷ്യ, മുൻ യു.എസ്.എസ്.ആർ രാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ നീക്കം നിർണ്ണായകമാണ്. ഫ്രാൻസും, ബ്രിട്ടണും, ജർമ്മനിയും ഇറാനെതിരെ നിലവിൽ എടുത്തിരിക്കുന്ന നിലപാടുകളും തുടർപ്രവർത്തനവുമാണ് പ്രധാനമായും ചർച്ചചെയ്യുക. കൊറോണ രണ്ടാം ഘട്ടം ഒതുങ്ങുന്ന സാഹചര്യത്തിൽ ലോകസാമ്പത്തിക ശക്തികൾ എടുക്കാനിരിക്കുന്ന തീരുമാനങ്ങൾ ജി20യിൽ പ്രതിഫലിക്കും.
ജി20 ഉച്ചകോടിയിൽ ഞായറാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് സംസാരിക്കുക. തുടർന്ന് ബൈഡൻ സ്‌കോട്ടലാന്റിലെ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിനായി യാത്രതിരിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.
Comments