ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് 1,53,052 പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം 418 പേരാണ് ആത്മഹത്യ ചെയ്യുന്നത്. 2019ലെക്കാൾ ഉയർന്ന നിരക്കാണ് 2020ൽ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ൽ 1,39,123 പേരാണ് ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്രയാണ് ആത്മഹത്യ നിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 19,909 പേരാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 14,578 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യ നിരക്കുള്ളത്.
രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാങ്ങളിൽ മാത്രമാണ് പകുതിയിലധികം ശതമാനം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 50.1 ശതമാനം ആത്മഹത്യ നിരക്കാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഒൻപത് ശതമാനം ആത്മഹത്യ നിരക്കാണ് എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്. ഇതിൽ രാജ്യതലസ്ഥാനത്താണ് ഏറ്റവും അധികം ആത്മഹത്യ നിരക്കുള്ളത്. പ്രതിവർഷം 3,142 പേരാണ് ഡൽഹിയിൽ ആത്മഹത്യ ചെയ്യുന്നത്. പുതുച്ചേരിയാണ് ഏറ്റവും അധികം ആത്മഹത്യ നിരക്കുള്ള രണ്ടാമത്തെ കേന്ദ്ര ഭരണപ്രദേശം.
പ്രതിവർഷം 33.6 ശതമാനം ആളുകളാണ് കുടുംബ പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹ സംബന്ധമായ പ്രശ്നങ്ങൾ മൂലം അഞ്ച് ശതമാനം ആളുകളും, രോഗം പിടിപെട്ട് മാനസികമായി തളർന്ന് 18 ശതമാനം ആളുകളുമാണ് ആത്മഹത്യയ്ക്ക് വിധേയരാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം എഴുപതിനായിരത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നതായും അനേകം ആളുകൾ ഇതിന് ശ്രമിക്കുന്നതായും കണക്കുകൾ പുറത്ത് വന്നിരുന്നു. ആത്മഹത്യ എന്ന സാഹര്യത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കാതിരിക്കാൻ ഓരോ വ്യക്തിക്കും സാധിക്കുമെന്നും ആത്മഹത്യയുടെ എണ്ണും കുറച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ലോകത്തെ എല്ലാ വ്യക്തിക്കും സാധിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Comments