തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാനെയാണ് തിരുവനന്തപുരം സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
പിഴ തുക പെൺകുട്ടിയ്ക്ക് നൽകണമെന്നാണ് വിധി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതിയെ ശിക്ഷിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ന്യായീകരിക്കാനാവില്ലെന്നും സർക്കാർ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം വാഗ്ദാനത്തിൽ നിന്നും പിൻമാറിയപ്പോൾ പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പേരിൽ പ്രതി പെൺകുട്ടിയെ മർദ്ദിച്ചു. മദ്രസ അദ്ധ്യാപകൻ ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയില്ല.
പീഡനവിവരം പുറത്തു പറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് നിരന്തരമായുള്ള പീഡനം സഹിക്കാനാവാതെ പെൺകുട്ടി പൂന്തുറ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments