ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രം തകർത്ത് സ്വർണവും പണവും കവർന്നു. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലുള്ള ഹനുമാൻ ദേവി മാതാ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രത്തിന്റെ മേൽക്കൂര വഴി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയും ശ്രീകോവിലും പ്രതികൾ കുത്തിത്തുറന്നു. വിഗ്രഹത്തിൽ ചാർത്തിയതും, ഓഫീസ് റൂമിൽ സൂക്ഷിച്ചതുമായ സ്വർണവും ഭണ്ഡാരത്തിലെ പണവുമാണ് മോഷണം പോയത്. പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാകിസ്താൻ പീനൽ കോഡിലെ 295ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇതിന് മുൻപും ക്ഷേത്രത്തിൽ സമാനമായ രീതിയിൽ കവർച്ച നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഈ വർഷം ജനുവരിയിലും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
Comments