ബെയ്ജിങ്: കൊറോണ വൈറസ് ഉദ്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായി ചൈന. റിപ്പോർട്ട് തെറ്റാണെന്നും രാഷ്ട്രീയവത്കൃതമാണെന്നും ചൈന ആരോപിച്ചു. ചൈനയെ ആക്രമിക്കുന്നത് നിർത്തലാക്കണമെന്നും വാഷിങ്ടണിനോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം കൊറോണ വൈറസ് ഉദ്ഭവത്തെക്കുറിച്ച് യുഎസ് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈറസ് ലാബിൽ നിന്നു ചോർന്നതാണോ മൃഗങ്ങളിൽ നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു ബൈഡന്റെ നിർദേശം.
എന്നാൽ പുതിയ വിവരങ്ങൾ ലഭിക്കാതെ ആരോപണത്തെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ ഇന്റലിജൻസ് ഏജൻസിക്ക് സാധിക്കുകയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ചൈനയുടെ സത്യസന്ധമായ സഹകരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്.
ലാബ്-ലീക്ക് തിയറി എന്ന പേരിൽ അറിയപ്പെടുന്ന ആരോപണത്തെ തുടക്കം മുതലെ ചൈന എതിർത്തിരുന്നു. ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം പലരും വൈറസ് ചോർന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് ആരോപിച്ചിരുന്നു. ചൈനീസ് ലാബുകളിൽ നിന്നും അശ്രദ്ധ മൂലം വൈറസ് പുറത്ത് വന്നിരിക്കാമെന്നാണ് ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങൾ എല്ലാം ചൈന ശക്തമായി നിഷേധിക്കുകയാണ് ചെയ്തത്.
Comments