റോം: രാജ്യം അടുത്ത വർഷത്തോടെ അഞ്ച് ബില്യണിൽ അധികം ഡോസ് വാക്സിൻ നിർമ്മിക്കുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാഷ്ട്രങ്ങളുടെ ഉപയോഗത്തിനായാണ് വാക്സിൻ നിർമ്മാണം രാജ്യം ഉയർത്തുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും മോദി പറഞ്ഞു. ഇതുവരെ 150ൽ അധികം രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ ലോകവ്യാപകമായി വാക്സിൻ വിതരണം ചെയ്യും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തെ കുറിച്ചും വാക്സിൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരത്തെ കുറിച്ചും മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ ഓരോ രാജ്യവും തയ്യാറാകണം. ഭാവിയിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള കരുത്താണ് ആദ്യം ആർജ്ജിക്കേണ്ടത്. സഹായം ആവശ്യമായി വന്ന എല്ലാ രാജ്യങ്ങൾക്കും വാക്സിനെത്തിക്കാനായതോടെ ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തമാണ് വഹിച്ചത്. ആഗോള ജനസംഖ്യയുടെ ആറിൽ ഒന്നായി കൊറോണ വ്യാപനം കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്നലേയും ഇന്നുമായി നടന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, കൊറോണ, സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണ് ചർച്ചയായത്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വ്യാഴാഴ്ച്ചയാണ് പ്രധാനമന്ത്രി റോമിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.
12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനവുമാണിത്. റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് മടങ്ങും. യുകെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Comments