ന്യൂഡൽഹി: കൊറോണ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ മൂന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടക്കുന്ന യോഗത്തിൽ കൊറോണ വാക്സിനേഷനിൽ പിന്നോട്ട് നിൽക്കുന്ന ജില്ലകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. വാക്സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നിലവിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി റോമിലാണ് പ്രധാനമന്ത്രി. ആദ്യഡോസ് വാക്സിനേഷൻ 50 ശതമാനത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ വിതരണത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
വാക്സിനേഷനിൽ പിന്നോട്ട് നിൽക്കുന്ന 40 ജില്ലകളുണ്ടെന്നാണ് കണക്ക്. ഝാർഖണ്ഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മഹാരാഷ്ട്ര, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ കുറവുള്ള ജില്ലകളാണ് യോഗത്തിൽ പങ്കെടുക്കുകയെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Comments