റോം: സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി റോമിലെത്തിയതിനിടെയാണ് പെദ്രോ സാഞ്ചെസുയുമായും പ്രധാനമന്ത്രി സംവദിച്ചത്. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും എന്ന വിഷയത്തിലാണ് ചർച്ച നടന്നത്. ഈ യോഗത്തിന് ശേഷമായിരുന്നു പെട്രോ സാൻചെസുമായുള്ള സൗഹൃദ സംഭാഷണം.
ഇന്ത്യയും സ്പെയിനും തമ്മിലുളള ബന്ധം ആഴത്തിലാക്കാനുളള ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വ്യാപാരം, ഊർജ്ജം, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും മികച്ച സഹകരണമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ദിവസമായ ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരുമായും പ്രധാനമന്ത്രി സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഇവരോടൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ബൈഡനൊപ്പം തോളിൽ കയ്യിട്ട് നടക്കുന്ന ചിത്രമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ആഗോള വിഷയം ചർച്ച ചെയ്തതിലുപരി നേതാക്കളുമായി അദ്ദേഹം സൗഹൃദം പങ്കിടുകയും ചെയ്തു. വ്യാഴാഴ്ച്ചയാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി റോമിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തുന്നത്.
അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ റോം സന്ദർശനമാണിത്. കാലാവസ്ഥാ വ്യതിയാനം, കൊറോണ, സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണ് ജി20 യോഗത്തിൽ ചർച്ചയായത്. ലോകരാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി കൊറോണ വാക്സിൻ നിർമ്മാണം ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments