കൊച്ചി : നടൻ ജോജു ജോർജിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോജുവിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞു.
ജോജു ജോർജിനെതിരെ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരാതി സത്യമല്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ദൃശ്യങ്ങളിൽ നിന്നും എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിനെതിരെ കേസ് എടുക്കാൻ സാദ്ധിക്കൂ. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോജുവിന്റെ കാർ അടിച്ചു തകർത്ത സംഭവം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ചവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നും ആക്രമണം നടത്തിയവരുടെ മുഖം വ്യക്തമാണ്. പ്രതി എത്ര വലിയ ഉന്നതനാണെന്ന് നോക്കുന്നില്ല. ആരാണെങ്കിലും നടപടി സ്വീകരിക്കും. ജോജുവിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
റോഡുപരോധവുമായി ബന്ധപ്പെട്ട് എളമക്കരയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. റോഡ് ഉപരോധിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ടെന്നും നാഗരാജു കൂട്ടിച്ചേർത്തു.
Comments