ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അഞ്ചിന് കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തും. ക്ഷേത്രത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പുനരുദ്ധാരണം നടത്തിയ ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലവും ശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുന്നത്. 8.35ന് ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം നടത്തും. ശേഷം ഇവിടെ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന് ശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
രാവിലെ 9.40ന് കേദാർനാഥിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. 130 കോടിയുടെ വികസന പദ്ധതികളാണ് കേദാർനാഥിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. 2013ലെ പ്രളയത്തിലാണ് സമാധി സ്ഥലം തകർന്നത്. പിന്നീട് ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ക്ഷേത്ര സന്ദർശനത്തിന് ശേഷം നടക്കുന്ന റാലിയേയും അദ്ദേഹം അഭിസംബോധന ചെയ്യും. സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങീ 180 കോടിയുടെ വികസന പദ്ധതികൾക്കും തുടക്കമിടും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിലായിരുന്നു ശ്രീശങ്കര സമാധിയുടെ പുനരുദ്ധാരണം പൂർണമായും നടപ്പാക്കിയത്. പ്രധാനമന്ത്രി നിർമ്മാണ പുരോഗതി നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തതായും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് മുഴുവൻ പ്രവർത്തനങ്ങളും നടത്തിയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശങ്കരാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം 12 ജ്യോതിർലിംഗങ്ങളിലും, നാല് ശങ്കരാചാര്യ മഠങ്ങളിലും, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തും, എല്ലാ ശിവാലയങ്ങളിലും തത്സമയമായി സംപ്രേക്ഷണം ചെയ്യും.
Comments