ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് എംപി ചൗധരി സന്തോക്കിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ്. മെഹ്സാംപൂർ ഗ്രാമത്തിലെ കോൺഗ്രസ് നേതാവ് ദമൻവീർ ഫില്ലാർ ആണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചിരിക്കുന്നത്. മെഹ്സാംപൂരിന് സമീപമുള്ള ഫില്ലൂരിലെ പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമത്തിലെ മുൻ സർപഞ്ചും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജലന്ധർ കോൺഗ്രസ് എംപി ചൗധരി സന്തോക് ഗ്രാമത്തിന്റെ പേരിൽ നടത്തിയ അഴിമതിയെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ സന്തോക് ചൗധരിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സന്തോകിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നത്.
ഗ്രാമത്തിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് ചൗധരി സന്തോക് സിങ് കമ്മീഷൻ വാങ്ങുന്നുണ്ടെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ചൗധരി വലിയ തോതിൽ കമ്മീഷൻ വാങ്ങുന്നുണ്ടെന്നും, ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറയുന്നുണ്ട്.”ടൈലുകൾ, ലൈറ്റുകൾ, വാട്ടർ ഫിൽറ്ററുകൾ തുടങ്ങീ പുതിയ പദ്ധതികളുടെ ഭാഗമായി ഗ്രാമത്തിലെത്തുന്ന ഓരോ വസ്തുക്കളും ചൗധരി തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നിന്നാണ് വരുന്നത്. ഇതിനായി ചൗധരി കമ്മീഷൻ കൈപ്പറ്റുന്നുണ്ട്. കുറഞ്ഞ തുകയിൽ ഇവ ഗ്രാമത്തിലേക്ക് ലഭ്യമാക്കാനും ചൗധരി അനുവദിക്കില്ല. ഫില്ലൂർ ബ്ലോക്കിലെ 12 സെക്രട്ടറിമാരിൽ ആരോട് ചോദിച്ചാലും അവർ ഇത് തുറന്ന് പറയും. ചില സർപഞ്ചുമാർ ചൗധരിയോട് ഇത് ചോദിക്കാൻ ശ്രമിച്ചെങ്കിലും, അയാൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും’ ഇരുവരും ഫോൺ സംഭാഷണത്തിൽ പറയുന്നു.
Comments