ന്യൂഡൽഹി: ഏതു ലക്ഷ്യവും തകർക്കാൻ ആകാശത്തുവെച്ച് തൊടുക്കാവുന്ന മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഡി.ആർ.ഡി.ഒ വികസിപ്പിച്ച രണ്ടു വ്യോമ മിസൈലുകളാണ് വിജയകരമായി പരീക്ഷിച്ചത്. ഇലക്ട്രോ ഒപ്റ്റിക്കൽ വിഭാഗത്തിൽ വരുന്ന രാജ്യത്തെ ആദ്യ മിസൈലുകളാണ് പരീക്ഷിച്ചത്. ജയ്സാൽമറിലെ ചന്ദൻ മേഖലയിലാണ് രണ്ടു ദിവസങ്ങ ളിലായി വ്യോമസേന മിസൈൽ പരീക്ഷണം നടത്തിയത്.
രണ്ടു യുദ്ധവിമാനങ്ങളിലായി രണ്ടുമിസൈലുകളും അവയെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്ന ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകളുമാണ് പരീക്ഷിച്ചത്. മിസൈലുകൾ ഒരുതരിപോലും ലക്ഷ്യംതെറ്റാതിരിക്കാൻ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് വികിരണങ്ങൾ പായിക്കുന്നവയാണ് മിസൈലുകൾ. കിരണങ്ങൾ വഴി ശേഖരിക്കപ്പെടുന്ന ദൃശ്യങ്ങളാണ് മിസൈലുകളുടെ ഗതി നിർണ്ണയിക്കുന്നത്.മിസൈലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോ ഒപ്റ്റിക്കൽ സംവിധാനമാണ് പ്രവർത്തിക്കുക.
100 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈലുകളാണ് വ്യോമസേന പരീക്ഷിച്ചത്. ഡി.ആർ.ഡി.ഒയും റിസർച്ച് സെന്റർ ഇമാരത് എന്ന ഗവേഷണ സ്ഥാപനവും സംയുക്ത മായാണ് വ്യോമസേനയ്ക്കായി അത്യാധുനിക സംവിധാനങ്ങൾ വികസിപ്പിച്ചത്. യുദ്ധവിമാനത്തിൽ മിസൈലുകൾ ഘടിപ്പിക്കുന്ന സാങ്കേതിക ജോലികൾ നിർവ്വഹിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സാണ്.
വ്യോമസേനയ്ക്ക് അത്യാധുനിക മിസൈലുകളും സാങ്കേതിക സംവിധാനങ്ങളും നൽകി ശക്തിപ്പെടുത്തിയതിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചു.
Comments