ഷില്ലോംഗ് : അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്നും ബംഗ്ലാദേശി പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ തള്ളി ബിഎസ്എഫ്. ബംഗ്ലാദേശികൾ കൊല്ലപ്പെട്ടത് സേനാംഗങ്ങളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അല്ലെന്ന് ബിഎസ്എഫ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ അന്താരാഷ്‌ട്ര അതിർത്തിയിൽ രണ്ട് പേർ അവശനിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ബിഎസ്എഫ് സംഘം അവിടേക്ക് ചെന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ലൊഹാജുരി സ്വദേശി അസ്‌കർ അലി, മികിർപാറ സ്വദേശി ആരിഫ് ഹൊസ്സൈൻ എന്നിവരാണ് മരിച്ചതെന്നും ബിഎസ്എഫ് വ്യക്തമാക്കി.
വിജനമായ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ഇന്ത്യൻ പൗരനും മേഖലയിൽ എത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് ബംഗ്ലാദേശ് ബോർഡർ ഗാർഡിന് വിവരം നൽകിയിട്ടുണ്ട്. മറുപടിയ്‌ക്കായി കാത്തിരിക്കുകയാണെന്നും ബിഎസ്എഫ് അറിയിച്ചു.
മേഘാലയയിലെ ജോവായി മേഖലയിൽ നിന്നുമാണ് ബംഗ്ലാദേശി പൗരന്മാരുടെ മൃതദേഹങ്ങൾ ബിഎസ്എഫ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ബിഎസ്എഫുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ മരിച്ചതെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതോടെയാണ് സത്യാവസ്ഥ വ്യക്തമാക്കി ബിഎസ്എഫ് രംഗത്ത് വന്നത്.
Comments