പാലക്കാട് :ശോചനീയാവസ്ഥയിലുള്ള റോഡിൽ വാഴത്തോട്ടം ഉണ്ടാക്കി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. കണ്ണാടി പഞ്ചായത്തിലെ മമ്പറം – തണ്ണീർപന്തൽ പന്തൽ റോഡിലായിരുന്നു ബിജെപിയുടെ വ്യത്യസ്തമായ പ്രതിഷേധം. റോഡ് നന്നാക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും നടപടി ഇല്ലാതായതോടെയാണ് വേറിട്ട പ്രതിഷേധം.
എം.എൽ.എ ഷാഫി പറമ്പിൽ വക ജനങ്ങൾക്ക് ഒരു വാഴത്തോട്ടം പദ്ധതി എന്ന് പരിഹസിച്ചാണ് മമ്പറം തണ്ണീർപ്പന്തൽ റോഡിൽ ബിജെപി പ്രവർത്തകർ സമരം നടത്തിയത്. റോഡിലെ കുഴികളിൽ എല്ലാം വാഴകൾ നട്ട ബിജെപി പ്രവർത്തകർ, ഷാഫിയുടെ മുഖംമൂടിയണിഞ്ഞയാളോട് വാഴത്തോട്ടം ഉദ്ഘാടനം ചെയ്യിപ്പിച്ചു. റോഡിനായി ആറുകോടി അനുവദിച്ചുവെന്നായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. എന്നാൽ റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഷാഫി പഞ്ചായത്തിൽ തിരിഞ്ഞുനോക്കിയിട്ടില്ല, ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സമരം.
തണ്ണീർപന്തലിൽ നിന്നും പാലക്കാട് നഗരത്തേക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി സമരങ്ങളും നടന്നിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ പ്രവർത്തനങ്ങളൊന്നും ഉണ്ടാവാതായതോടെയാണ് ബിജെപി സമരവുമായി രംഗത്തെത്തിയത്.
Comments