കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം കൈക്കലാക്കിയ താലിബാൻ ഇനി ലക്ഷ്യം വെയ്ക്കുന്നത് രാജ്യത്തെ സ്വവർഗാനുരാഗികളെയെന്ന് റിപ്പോർട്ട്. ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവർഗസ്നേഹികളെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നും ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെ രാജ്യത്ത് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് നിയമപ്രകാരം സ്വവർഗരതി തെറ്റാണെന്നും വധശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നുമാണ് വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി തീർത്തും പ്രാകൃതമായ രീതിയിൽ സ്വവർഗസ്നേഹികളെ താലിബാൻ കൊലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് നിലനിന്ന് പോവുകയെന്നത് അത്യധികം കഠിനമാണെന്നും മരണതുല്യമാണെന്നുമാണ് സംഭവത്തിൽ എൽജിബിടി സംഘടനായ റെയിൻബോ റെയിൽറോഡിലെ കിമാഹ്ലിയു പവലിന്റെ പ്രതികരണം. അഫ്ഗാനിലെ ഏക അന്താരാഷ്ട്ര സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം. എൽജിബിടി വ്യക്തികളെ തിരിച്ചറിയുന്ന പട്ടിക താലിബാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുന്നുണ്ടെന്നും പവൽ പറഞ്ഞു. പലരുടെയും വ്യക്തിഗത വിവരങ്ങൾ ചോർന്നുപോയതാണ്. ഇതിനോടകം പലർക്ക് നേരെയും ആക്രമണം നടന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
താലിബാൻ തീവ്രവാദികൾ സ്വവർഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേൽക്കൂരയിൽ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി ഇതിനോടം പല സൈനികരും വെളിപ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലത്താണ് താലിബാൻ ഇത്തരം ക്രൂരമായ ശിക്ഷാവിധികൾ നടപ്പിലാക്കുകയെന്നും പറയുന്നു.
Comments