തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇതുമായി ബന്ധപ്പെട്ട നിലപാടുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സർക്കാർ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ന്യായീകരിച്ചും കേന്ദ്രസർക്കാരിനെ നികുതി പിരിവിന്റെ പേരിൽ പഴിചാരിയുമായിരുന്നു ധനമന്ത്രിയുടെ വാർത്താസമ്മേളനം.
ഉമ്മൻചാണ്ടിയുടെ കാലത്ത് 2011- 12 ൽ 3138 കോടി രൂപയായിരുന്ന നികുതി വരുമാനം 2015- 16 ആയപ്പോൾ 6100 കോടി രൂപയായി വർദ്ധിച്ചു. 94 ശതമാനമായിരുന്നു വർദ്ധന. 2016 17 ൽ ഇടത് സർക്കാർ വന്നപ്പോൾ ഈ വർദ്ധന 15 ശതമാനം മാത്രമായിരുന്നുവെന്ന് കെ.എൻ ബാലഗോപാൽ പറയുന്നു. 7907 കോടി മാത്രമായ്ിരുന്നു നികുതി വരുമാനമെന്നും സംസ്ഥാന സർക്കാർ നികുതി കുറച്ചതുകൊണ്ടാണ് ഈ വരുമാനനഷ്ടം ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് മേലും ശക്തമായ സമ്മർദ്ദമുണ്ട്. ബിജെപിയും കോൺഗ്രസും അടക്കം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. 12 ഓളം സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാനാകില്ലെന്ന നിലപാടാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ച ധനമന്ത്രി വിശദമായ കണക്കുകളുമായി മാദ്ധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം.
കേന്ദ്രം അമിതമായി പിരിച്ച നികുതിയും സ്പെഷൽ എക്സൈസ് ഡ്യൂട്ടിയും കുറയ്ക്കുകയാണ് വേണ്ടത്. സംസ്ഥാനങ്ങൾക്ക് കൊടുക്കാനുളള വിഹിതം കൊടുക്കണമെന്നും കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ബിജെപിയും കോൺഗ്രസും സമരത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൊറോണയുടെ കാലത്ത് മിക്ക സംസ്ഥാനങ്ങളും നികുതി വർദ്ധിപ്പിച്ചു. കൊവിഡ് സെസ് അഞ്ച് ശതമാനത്തോളം അസം വർദ്ധിപ്പിച്ചു. കേരളം അത്തരം നികുതികൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും മ്ന്ത്രി ന്യായീകരിച്ചു
വലിയ തോതിൽ ചെലവ് ചെയ്ത് കാര്യങ്ങൾ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
കൊറോണക്കാലത്ത് എല്ലാവർക്കും സൗജന്യമായി ഭക്ഷണമെത്തിക്കാനും ചികിത്സ എത്തിക്കാനും കേരളം ശ്രമിച്ചിരുന്നു. ഇതുൾപ്പെടെ വലിയ ബാധ്യതയാണ് സർക്കാർ വഹിക്കുന്നത്.
അർഹമായ കേന്ദ്രവിഹിതം തരുന്നില്ല. ഇതിലും വലിയ ഇടിവാണ് വന്നത്. ഇന്ത്യയിൽ ഉണ്ടാകുന്ന വരുമാനത്തിന്റെ 41 ശതമാനം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. പെട്രോളിയത്തിന്റെ കാര്യത്തിൽ പിരിക്കുന്ന പണം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്നും കെ.എൻ ബാലഗോപാൽ ആരോപിച്ചു.
പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയും കേന്ദ്രം പിരിക്കുന്നുണ്ട്. 22.9 രൂപയും 21.8 രൂപയുമാണ് സംസ്ഥാനം പിരിക്കുന്നത്. ബജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പിരിച്ചിരുന്ന സെസിന്റെ ഏഴ് മടങ്ങ് അധികമാണ് ഇപ്പോൾ പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനത്തിനും സാമ്പത്തിക ആവശ്യങ്ങൾ ഉണ്ട്. അത്
പരസ്പരം പങ്കുവെയ്ക്കേണ്ടേതാണ്. അതിൽ സംസ്ഥാനത്തിന്റെ താൽപര്യം ഹനിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ പറയുന്നു.
Comments