ശ്രീനഗർ : ജമ്മുകശ്മീരിലെ പ്രധാന നഗരത്തിന്റെ ചിലഭാഗങ്ങളിൽ കൊറോണ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊറോണ വ്യാപനത്തിൽ കുറവ് വരാത്ത പക്ഷം നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന്
ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് അജാസ് ആസാദ് വ്യക്തമാക്കി. കൊറോണ മൂന്നാം തരംഗത്തിന് ശ്രീനഗർ കാരണമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരോടും മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
നഗരത്തിൽ കഴിഞ്ഞ ദിവസം എട്ട് പുതിയ പ്രദേശങ്ങളെക്കൂടി കണ്ടയെൻമെന്റ് സോണാക്കി. നിലവിൽ 82 കണ്ടയെൻമെന്റ് സോണുകളാണ് ശ്രീനഗറിൽ മാത്രമുള്ളത്. ആരോഗ്യ പ്രവർത്തകർ നഗരത്തിൽ ഉടനീളമുള്ള ആളുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്.
ലാൽ ബസാറിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 18 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ചനപ്പോരയിൽ 12 ഉം ബെമിനയിൽ 15 ഉം കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. നവംബർ 5 വരെ ജമ്മു കശ്മീരിൽ സജീവമായ 1,009 കൊറോണ വൈറസ് കേസുകളിൽ പകുതിയിലേറെയും ശ്രീനഗറിലാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിനം 40 മുതൽ 60 വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരേയൊരു ജില്ലയാണിത്.
Comments