അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തതായി റിപ്പോർട്ട്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയിൽ നിന്നും പുറപ്പെട്ട ബോട്ടിന് നേരൊണ് പാകിസ്താൻ വെടിയുതിർത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് പേരെയും പാക് സേന തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. ജൽപ്യാരി എന്ന ബോട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശ്രീധർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ഗുജറാത്തിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സമയത്ത് ബോട്ട് ഇന്ത്യയുടെ അതിർത്തിയിലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സേന മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ പാകിസ്താൻ പ്രകോപനം അഴിച്ചുവിടുന്നത്. 2015ൽ ഗുജറാത്തിൽ നടന്ന സമാനമായൊരു വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
Comments