കോട്ടയം : വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച ട്രാവൻകൂർ സിമന്റ്സിനെതിരെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ നടപടിയെടുത്തു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ജപ്തി നടപടി എടുക്കുമെന്ന് കമ്മീഷൻ അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും കമ്പനി തുടർ നടപടികൾ ഒന്നും പാലിച്ചിരുന്നില്ല.
ഉത്തരവിട്ട് 60 ദിവസം കഴിഞ്ഞിട്ടും കമ്പനി മാനേജ്മെന്റ് നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചു.കമ്മീഷണറുടെ ഉത്തരവിന് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2019 ൽ സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി. ജീവനക്കാരുടെ ഗ്രാവിറ്റി തുക 30 ദിവസത്തിനുള്ളിൽ നൽകണമെന്നും ഇല്ലാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലൂടെ തുക പിരിച്ചെടുക്കണമെന്നും രണ്ടുമാസം മുൻപാണ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഉത്തരവിട്ടത്.
2019 ഏപ്രിൽ മുതൽ കമ്പനിയിൽ നിന്ന വിരമിച്ച 85 ഓളം ജീവനക്കാർക്ക് ഗ്രാവിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും നൽകാനുണ്ടെന്ന് മുൻ ജീവനക്കാരുടെ പരാതിയിൽ പറയുന്നു.2020 ഏപ്രിലിന് ശേഷം വിരമിച്ച ജീവനക്കാരുടെ പിഎഫ് കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും കമ്പനി ഇ.ഫി.എഫ്.ഒയിൽ അടച്ചില്ലെന്നും പരാതിക്കാർ വ്യക്തമാക്കി. നേരത്തെ ഈ പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടക്കം ഇടപെട്ടിരുന്നു.
Comments