അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന വാർത്ത തള്ളി പാകിസ്താൻ നാവിക സേന. മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പാകിസ്താൻ പറഞ്ഞു. ജൽപരി എന്ന ബോട്ടിനെ കുറിച്ച് യാതൊരു അറിവുമില്ല. അനധികൃതമായി മത്സ്യബന്ധനം നടത്തിയ ഏഴ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഒരു വിശദീകരണം വന്നിരിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തെന്ന തരത്തിൽ പുറത്തുവന്ന ആരോപണങ്ങളെയെല്ലാം പാകിസ്താൻ നിഷേധിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് പാകിസ്താനിലേക്ക് കയറിയ പത്മിനി കോപ്പ എന്ന ബോട്ടിനെ കുറിച്ച് തങ്ങൾക്ക് അറിയാം. ബോട്ടിനോട് ഇന്ത്യൻ അതിർത്തിയിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു. ഇവർ തിരിച്ചുപോകാൻ വിസമ്മതിച്ചോടെ ബോട്ടിനേയും ബോട്ടിലുള്ളവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പാകിസ്താൻ നൽകുന്ന വിശദീകരണം. ബുപട് ബാബു, സഞ്ജയ് ശിവ്ദ, കിഷോർ മഷ്യ, നിരേന്ദർ ബുജാദ്, അജയ് വോഡു, സന്തോഷ്, രാമു ബുജാദ് എന്നിവരാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്നും പാകിസ്താൻ പറയുന്നു.
രണ്ട് ബോട്ടുകളാണ് പാക് അതിർത്തിയിലേക്ക് എത്തിയതെന്നാണ് പാകിസ്താൻ പറയുന്നത്. ഇതിൽ ഒരു ബോട്ട് മാത്രമാണ് തിരികെ പോയത്. മറ്റൊരു ബോട്ട് നിയമം ലംഘിച്ച് അതിർത്തിയിലേക്ക് കടക്കുകയായിരുന്നുവെന്നും പാകിസ്താൻ ന്യായീകരിക്കുന്നു. അതേയമയം ഇതുസംബന്ധിച്ച് നയതന്ത്ര ഇടപെടലുകൾ ഇന്ത്യ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ പ്രതിനിധിയെ ഇന്ന് ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയേക്കും.
ശനിയാഴ്ച്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയിൽ നിന്നും പുറപ്പെട്ട ബോട്ടിന് നേരെയാണ് പാകിസ്താൻ വെടിയുതിർത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ജൽപരി എന്ന ബോട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശ്രീധർ രമേശ് ചമ്ര എന്ന 38കാരനാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ഇയാളുടെ മൃതദേഹം ഗുജറാത്ത് തീരത്ത് എത്തിച്ചിരുന്നു. ഇയാളുടെ ശരീരത്ത് നിന്നും മൂന്ന് ബുള്ളറ്റുകൾ കണ്ടെത്തിയിരുന്നു.
Comments