ന്യൂഡൽഹി : കാലങ്ങളായി നീണ്ടു നിൽക്കുന്ന ഇന്ത്യ- ചൈന അതിർത്തി തർക്കവും അതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളും തുടരുകയാണ്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് പട്ടാളം കടന്നുകയറിയെന്നും ഇന്ത്യ സ്ഥലം വിട്ടു കൊടുത്തു എന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ 2017 മുതൽ അതിർത്തിയിൽ ചൈന 600 ഓളം ഗ്രാമങ്ങൾ നിർമ്മിക്കാനും ആരംഭിച്ചു. ഈ ഗ്രാമങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിർത്തി ഗ്രാമായ സിയാവോകാംഗിലും ചൈന കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ഇന്ത്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുമാണ് നിർമ്മാണം നടക്കുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലിയിൽ 100 ഓളം വീടുകൾ നിർമ്മിച്ചു കഴിഞ്ഞു. 1950 മുതൽ ഈ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാണ്. അത് എങ്ങനെയാണ് ഇന്ത്യയുടെ സ്ഥലങ്ങൾ ചൈനയുടെ കൈവശം വരിക എന്ന ചോദ്യത്തിന് ഉത്തരങ്ങൾ നിരവധിയാണ്.
റിട്ട. മേജർ ജനറൽമാരായ ജി ജി ദ്വിവേദിയും പിജെഎസ് സന്ധുവും എഴുതിയ ‘1962 വാർ- ദി അൺനോൺ ബാറ്റിൽസ്: ഓപ്പറേഷൻ ഇൻ സുബൻസിരി ആന്റ് സിയാംഗ് ഫ്രണ്ടിയർ ഡിവിഷൻ’ എന്ന പുസ്തകത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്. 1959 ൽ നടന്ന ലോംഗ്ജു സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്.
ചൈനീസ് സർക്കാർ ടിബറ്റ് കീഴടക്കിയപ്പോൾ ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. കമ്യൂണിസ്റ്റ് സർക്കാരിന്റെ ആക്രമണം ഭയന്നാണ് ആത്മീയാചാര്യനും സംഘവും ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെയാണ് ചൈനീസ് പട്ടാളം ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തിയത്.
അരുണാചൽ പ്രദേശിനോട് ചേർന്നു കിടക്കുന്ന ടിബറ്റിലെ ഷനാൻ പ്രദേശം ടിബറ്റൻ പ്രതിലോമവാദികളുടെ കേന്ദ്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് കൂടെയാണ് ദലൈലാമ ഇന്ത്യയിലേക്ക് കടന്നതും. ലഹാസയുടെ തെക്ക് കിഴക്കൻ ഭാഗത്ത് ഇന്ത്യയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ചൈനയ്ക്ക് പ്രധാന്യം നിറഞ്ഞതായിരുന്നു. ഇന്ത്യയിലേക്കുള്ള പ്രവേശന മാർഗവും ഇത് തന്നെയാണ്.
ചൈനയിൽ നടന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം ഇന്ത്യയാണെന്നാണ് അന്ന് ചൈനീസ് അധികൃതർ വിശ്വസിച്ചിരുന്നത്. തുടർന്നാണ് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താനും ഈ പ്രദേശം കൈക്കലാക്കാനും ചൈന ഗൂഢനീക്കങ്ങൾ നടത്തിയത്. 1959, ജൂൺ 23 ന് ചൈനീസ് വിദേശകാര്യ ഓഫീസർമാർ ഇന്ത്യൻ കൗൺസിലറിന് ഒരു കത്ത് നൽകി. മിഗ്വിടൂണിലും, സംഗർ ഷാൻപോയിലും ചൈനയിലെ മറ്റ് ടിബറ്റൻ പ്രദേശങ്ങളിലും ഇന്ത്യ കൈയ്യേറ്റം നടത്തിയെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ടിബറ്റിനെ വിമത കൊള്ളക്കാരുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുന്നതായും ചൈന ആരോപിച്ചിരുന്നു.
ചൈന പിടിച്ചെടുത്ത ടിബറ്റിന്റെ തെക്ക് കിഴക്കൻ പ്രദേശമായ മിഗ്വിടൂണിൽ ഇന്ത്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്നും 200 ഓളം പട്ടാളക്കാർ കടന്നുകയറിയെന്നും ചൈന ആരോപിച്ചു. പ്രദേശത്ത് ഇന്ത്യ സൈനിക ക്യാമ്പുകൾ നിർമ്മിച്ചെന്നായിരുന്നു ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ അകാശവാദം.
തുടർന്ന് വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നും അധിനിവേശം നടന്നിട്ടില്ലെന്ന് രാജ്യം വ്യക്തമാക്കി. അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്ത് ഉൾപ്പെടുന്ന ലോംഗ്ജുവിലാണ് ഔട്ട് പോസ്റ്റ് സ്ഥാപാച്ചിരിക്കുന്നത് എന്നും രാജ്യം അറിയിച്ചു.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ചൈന, ഇന്ത്യയിലെ ലോംഗ്ജു ഔട്ട്പോസ്റ്റ് ആക്രമിച്ചു. 1959 ഓഗസ്റ്റ് 25 ന് ലോംഗ്ജു ഔട്ട്പോസ്റ്റിന് സംരക്ഷണം നൽകിയിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥരെയാണ് ചൈന ആക്രമിച്ചത്. ഷനാൻ മിലിട്ടറി സബ് കമാന്റിലെ ഫസ്റ്റ് റെജിമെന്റിലെ സെക്കന്റ് കമ്പനിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇന്ത്യൻ ഫോർവേർഡ് പിക്കറ്റിലെ 12 ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചൈന വെടിയുതിർത്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇതിൽ 8 പേർ പിന്നീട് അതിവിദഗ്ധമായി രക്ഷപ്പെട്ടു. ഇന്ത്യൻ ഔട്ട് പോസ്റ്റുകളും ചൈന ആക്രമിച്ച് തകർത്തു.
ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് രണ്ട് മൈൽ തെക്കൻ മേഖലയിലാണ് ചൈന ആക്രമണം നടത്തിയത് എന്നും ഇത് ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രമാണെന്നുമാണ് ഇന്ത്യ പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 26 നും ലോംഗ്ജുവിൽ ചൈന ആക്രമണം നടത്തി.
ഇന്ത്യയാണ് തങ്ങൾക്കെതിരെ ആക്രമണം നടത്തിയത് എന്നായിരുന്നു അന്നും ചൈനയുടെ ആരോപണം. ഓഗസ്റ്റ് 25 ന് ഇന്ത്യൻ സൈന്യം ചൈനീസ് പ്രദേശമായ മിഗ്വിടൂണിലേക്ക് കടന്നുകയറുകയും മെഷീൻ ഗണ്ണുകളും റൈഫിളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു എന്നാണ് ചൈനയുടെ ആരോപണം. ചൈനീസ് പട്ടാളം പ്രത്യാക്രമണം നടത്തിയതോടെ ഇന്ത്യൻ സൈന്യം പിന്തിരിഞ്ഞു എന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ ചൈനയുടെ അധിനിവേശത്തിന് ശേഷം ലോംഗ്ജുവിലേക്ക് ഇന്ത്യ മടങ്ങിയില്ല. അതിന് പകരം ലോഗ്ജുവിൽ നിന്ന് 10 കിലോമീറ്റർ തെക്ക് മാറി മാജ എന്ന പ്രദേശത്ത് അസം റൈഫിൾസ് സ്ഥാനമുറപ്പിച്ചു. ഇതിന് പിന്നാലെയാണ് എൻഇഎഫ്എയും അസം റൈഫിൾസും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്.
ഇങ്ങനെയാണ് ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് കടന്നുകയറിയത് എന്ന് പുസ്തകത്തിൽ പറയുന്നു. അന്ന് പ്രത്യാക്രമണം നടത്താനോ നടപടികൾ സ്വീകരിക്കാനോ ഇന്ത്യൻ സർക്കാരിന് കഴിയാത്തത് കാരണമാണ് ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളും അയൽ രാജ്യങ്ങൾ കൈക്കലാക്കി വെച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
Comments