ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനക്കരാർ നേടിയെടുക്കാനായി ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 65 കോടി രൂപ നൽകിയെന്ന മാദ്ധ്യമ റിപ്പോർട്ടിൽ പ്രതിക്കൂട്ടിലായി കോൺഗ്രസ്. ഐടി സേവന കരാറുകളുടെ മറവിൽ 2007 മുതൽ 2012 വരെയുള്ള കാലത്ത് വലിയ തുക കൈമാറിയതായാണ് വെളിപ്പെടുത്തൽ. യുപിഎ കാലത്ത് നടന്ന അഴിമതിയെ മറച്ചു വയ്ക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസും ചേർന്ന് ഇതിനെ മറച്ചു വച്ചുവെന്നും ബിജെപി ആരോപിച്ചു. ‘ ഐഎൻസി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) എന്നാൽ ‘ ഐ നീഡ് കമ്മീഷൻ’ എന്നായി മാറിയിരിക്കുകയാണ്. യുപിഎയുടെ ഭരണകാലത്ത് അതായിരുന്നു സ്ഥിരം സംഭവിച്ചിരുന്നത്. ഒരു ഡീലിനുള്ളിൽ മറ്റൊരു ഡീൽ അവർ നടത്തിയിരിക്കു’മെന്നും ബിജെപി വക്താവ് സംപിത് പത്ര ആരോപിച്ചു.
‘ ഇറ്റലിയിലിരിക്കുന്ന രാഹുൽ ഗാന്ധിയാണ് ഇതിന് മറുപടി പറയേണ്ടത്. ഇത്രയും വർഷം റഫേലിനെ കുറിച്ച് നിങ്ങളും നിങ്ങളുടെ പാർട്ടിയും എന്തൊക്കെ കള്ളങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. 2007നും 2012നും ഇടയിലുള്ള കാലത്ത് വലിയ പണമിടപാടുകൾ നടന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന് ഇടനിലക്കാരനായി നിന്ന ആളുടെ പേരും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. കോൺഗ്രസ് തീർച്ചയായും രാജ്യത്തെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും’ സംപിത് പത്ര പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള യുദ്ധവിമാന കരാറിലെ ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്ക്ക് ദസോ ഏവിയേഷൻ 65 കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. അന്ന് ഈ വിവരം ലഭിച്ചിട്ടും സിബിഐയും ഇ.ഡിയും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ. സുഷേൻ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരിലേക്കാണ് ദസോ ഏവിയേഷൻ പണം കൈമാറിയത്. ഇതിന്റെ മുഴുവൻ രേഖകളും ഫ്രഞ്ച് മാദ്ധ്യമമായ മീഡിയ പാർട്ട് പുറത്ത് വിട്ടിട്ടുണ്ട്. 36 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള 59,000 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ യുപിഎ ഭരണകാലത്താണ് സുഷേൻ ഗുപ്തയ്ക്ക് ഇത്ര വലിയ തുക കൈക്കൂലിയായി നൽകിയത്. ഇതിന് പകരമായി കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ നിർണ്ണായക വിവരങ്ങൾ 2015ൽ ഇയാൾ ദസോ ഏവിയേഷന്‍ ചോർത്തി നൽകിയതായും ഇവർ പറയുന്നു.
Comments