ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഇസ്ലാം മതമൗലികവാദികൾ അടിച്ചു തകർത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പുനർനിർമ്മാണത്തിന് ശേഷം വീണ്ടും ഭക്തർക്കായി തുറന്ന് കൊടുത്തു. ക്ഷേത്രം പുനർനിർമ്മിക്കാൻ ഉത്തരവിട്ട പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ആണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ഖൈബർ പഖ്തൂൻഖ്വയിൽ കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള ശ്രീ പരം ഹംസ്ജി മഹാരാജ് ക്ഷേത്രം മതമൗലികവാദികൾ തീയിടുകയും അടിച്ച് നശിപ്പിക്കുകയും ചെയ്തത്. 1920ലാണ് ക്ഷേത്രം സ്ഥാപിതമായത്. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം എന്ന സംഘടനയിലെ ഇസ്ലാം പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ക്ഷേത്രം എത്രയും വേഗം പുനർനിർമ്മിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ക്ഷേത്രം തകർത്ത സംഭവം ആഗോളതലത്തിൽ തന്നെ പാകിസ്താന് വലിയ നാണക്കേട് ഉണ്ടാക്കിയെന്നായിരുന്നു ഗുൽസാർ അഹമ്മദ് അന്ന് പറഞ്ഞത്. അക്രമികളിൽ നിന്ന് തന്നെ ക്ഷേത്രം പുനർനിർമ്മിക്കാനുള്ള പണം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്താൻ സുപ്രീംകോടതി എപ്പോഴും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരുമെന്നും ഉദ്ഘാടന ചടങ്ങിൽ ഗുൽസാർ അഹമ്മദ് പറഞ്ഞു. മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നവരെ ആക്രമിക്കാനോ ആർക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെത്തിയ ചീഫ് ജസ്റ്റിസിന് ഡിജിറ്റൽ ഖുറാനും തലപ്പാവുമാണ് പ്രദേശത്തെ ഹിന്ദു സമൂഹം സമ്മാനമായി നൽകിയത്.
Comments