മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ഹൈഡ്രജൻ ബോംബ് പരാമർശത്തിന് മറുപടിയുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്നത്തെ ചിന്താവിഷയമെന്ന തലക്കെട്ട് നൽകി ട്വിറ്ററിലാണ് ഫഡ്നാവിസ് മറുപടി നൽകിയിരിക്കുന്നത്.
‘നാളുകൾക്ക് മുമ്പേ ഞാൻ തിരിച്ചറിഞ്ഞതാണ്, പന്നികളുമായി ഗുസ്തിയിലേർപ്പെടരുതെന്ന്.. തൽഫലമായി നിങ്ങളുടെ മേൽ അഴുക്കുപറ്റും, അതേസമയം പന്നികൾ അത് ഇഷ്ടപ്പെടുകയും ചെയ്യും.’ പ്രശസ്ത ഐറിഷ് എഴുത്തുകാരനായ ജോർജ്ജ് ബെർണാഡ് ഷായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫഡ്നാവിസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആരോപണങ്ങളുമായി നവാബ് മാലിക് രംഗത്തെത്തിയത്. ഫഡ്നാവിസിന് അധോലോകവുമായി അടുത്ത ബന്ധമുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നും മാലിക് പറഞ്ഞു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി മാലികിനും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സത്യങ്ങൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് നവാബ് മാലിക് രംഗത്തെത്തിയത്. രാവിലെ 10 മണിക്ക് ഹൈഡ്രജൻ ബോംബ് ഇടുമെന്ന് പറഞ്ഞ നവാബ് മാലിക് ഫഡ്നാവിസിന്റെ അധോലോക ബന്ധങ്ങൾ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
കുർളയിലെ എൽബിഎസ് റോഡിലുള്ള 2.80 ഏക്കർ സ്ഥലം നവാബ് മാലിക്കിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള കമ്പനി വാങ്ങിയിട്ടുണ്ടെന്നും ഇത് അധോലോക നേതാക്കളിൽ നിന്നാണ് വാങ്ങിയതെന്നും ഫഡ്നാവിസ് നേരത്തെ വെളിപ്പെടുത്തിയതിന് മറുപടിയായാണ് ഹൈഡ്രജൻ ബോംബ് പരമാർശവുമായി നവാബ് മാലിക്ക് എത്തിയത്. ഒടുവിൽ നവാബ് മാലിക്കിന്റെ വ്യാജ പ്രചാരണങ്ങൾക്ക് ബെർണാഡ് ഷായുടെ വാക്കുകളിലൂടെ മറുപടി പറയുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്.
Comments