മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റി കോടതി. പ്രത്യേക എൻഡിപിഎസ് കോടതിയുടേതാണ് ഉത്തരവ്. കൂടാതെ റിയയുടെ ഗാഡ്ജെറ്റുകൾ തിരിച്ചുനൽകാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷമാണ് റിയയുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബിയുടെ നിർദേശ പ്രകാരം മരവിപ്പിച്ചത്. സ്ഥിരനിക്ഷേപവം ഉൾപ്പെടെയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എന്നാൽ ജിഎസ്ടി നികുതി അടയ്ക്കാനും തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റ് ബാധ്യതകൾ തീർപ്പാക്കാനുമുള്ള മാർഗമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ ഇല്ലാതായതെന്ന് റിയ കോടതിയെ ബോധിപ്പിച്ചു.
നിത്യചിലവുകൾ പോലും നടത്തുന്നതിന് മാർഗമില്ലാതായെന്നും സഹോദരൻ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും റിയ ചക്രബർത്തി കോടതിയെ അറിയിച്ചു. പത്ത് മാസമായി അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മാറ്റണമെന്ന അപേക്ഷ ഒടുവിൽ പ്രത്യേക എൻഡിപിഎസ് കോടതി അംഗീകരിക്കുകയായിരുന്നു.
റിയയുടെ മാക്ബുക്ക് പ്രോ ആപ്പിൾ ലാപ്ടോപ്, ആപ്പിൾ ഐഫോൺ എന്നിവയും ഇനി തിരികെ ലഭിക്കും. എന്നാൽ നടിയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിലക്ക് നീക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2020 സെപ്റ്റംബറിലാണ് റിയ ചക്രബർത്തിയെ എൻസിബി അറസ്റ്റ് ചെയ്തത്.
Comments