ലക്നൗ : നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇസ്ലാമിക മതപണ്ഡിതൻ മൗലാന കലീം സിദ്ദിഖിയ്ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് യുപി പോലീസ്. മതംമാറ്റിയ യുവാവിനെ നിർബന്ധിപ്പിച്ച് പശു ഇറച്ചി കഴിപ്പിച്ചെന്ന പരാതിയിലാണ് നടപടി. മുസാഫർനഗർ സ്വദേശി അമിത് പ്രജാപതിയാണ് കലീൻ സിദ്ദിഖിയ്ക്കെതിരെ പരാതി നൽകിയത്.
അമിത് പ്രജാപതിയെ കലീൻ സിദ്ദിഖി പ്രലോഭിപ്പിച്ച് മതം മാറ്റിയിരുന്നു. ഇതിന് ശേഷം പല തവണ നിർബന്ധിപ്പിച്ച് പശു ഇറച്ചി കഴിപ്പിച്ചു. ഇസ്ലാം മതം സ്വീകരിച്ചാൽ നാല് ലക്ഷം രൂപ നൽകാമെന്ന് സിദ്ദിഖി വാഗ്ദാനം ചെയ്തതായും പ്രജാപതിയുടെ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കലീൻ സിദ്ദിഖിയ്ക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിദ്ദിഖിയ്ക്ക് പുറമേ ഇയാളുടെ സഹായികളായ ആറ് പേർക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
2014 ലാണ് പ്രാജാപതിയെ കലീൻ സിദ്ദിഖി നിർബന്ധിച്ച് മതം മാറ്റിയത്. ഫർണീച്ചർ കടയിൽ നിന്നും പരിചയപ്പെട്ട പ്രജാപതിയെ ഇസ്ലാം മതത്തിന്റെ ഗുണങ്ങൾ പറഞ്ഞ് ഇയാൾ പ്രലോഭിപ്പിക്കുകയായിരുന്നു. പിന്നീട് കലിമ ചൊല്ലി മുസ്ലീമാക്കി. അബ്ദുള്ള എന്നായിരുന്നു പ്രജാപതിയ്ക്ക് പേര് നൽകിയിരുന്നത്.
ആളുകളെ നിർബന്ധിപ്പിച്ച് മതം മാറ്റിയ സംഭവത്തിൽ സെപ്തംബറിലാണ് കലീൻ സിദ്ദിഖിയെ യുപി ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണവും അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കേസുമായി പ്രജാപതി പോലീസിനെ സമീപിച്ചത്.
Comments