തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസം വിവിധ ജില്ലകളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ആകെ നശിച്ചത് 21,941 ഹെക്ടറിലെ കൃഷി. റിപ്പോർട്ട് പ്രകാരം 216.3 കോടിയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. തൃശ്ശൂരാണ് ഏറ്റവും കൂടുതൽ കൃഷി നാശം ഉണ്ടായ ജില്ല.
നാശനഷ്ടത്തെ തുടർന്ന് 66,322 കർഷകരാണ് കൃഷി വകുപ്പിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയത്. നവംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കണക്കനുസരിച്ച് തൃശ്ശൂരാണ് പേമാരി ഏറ്റവും അധികം നാശം വിതച്ച ജില്ല. 6779 കർഷകരുടെ 11,967 ഹെക്ടർ കൃഷിയാണ് നശിച്ചത്. ആലപ്പുഴയിൽ 11,049 കർഷകരുടെ 1648 ഹെക്ടറും, കോട്ടയം ജില്ലയിൽ 9,208 കർഷകരുടെ 2,223 ഹെക്ടർ കൃഷിയും നശിച്ചു.
പാലക്കാട് 1589 ഹെക്ടർ, എറണാകുളം 1845 ഹെക്ടർ, ഇടുക്കി 245 ഹെക്ടർ, പത്തനംതിട്ട 652, തിരുവനന്തപുരം 557, മലപ്പുറം 618, കൊല്ലം 392, കോഴിക്കോട് 50, കാസർകോട് 52, കണ്ണൂർ 96, വയനാട് 2 ഹെക്ടർ എന്നിങ്ങനെയാണ് കൃഷി നശിച്ചത്. നാശനഷ്ടമുണ്ടായതിനെ തുടർന്ന് കർഷകർ നൽകിയ അപേക്ഷകളിൽ അധികൃതർ സ്ഥല പരിശോധന തുടങ്ങിയതായി അറിയിച്ചു.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ എ.ഐ.എം.എസ് എന്ന പോർട്ടലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത്. ഇതിനു പുറമെ സംസ്ഥാന വിള ഇൻഷുറൻസ്, കേന്ദ്ര വിള ഇൻഷുറൻസ് എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
Comments