ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി പറയാൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും മരം മുറിക്കാനും അനുമതി നൽകുകയും പിന്നീട് പിൻവലിച്ചതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സത്യവാങ്മൂലം വെള്ളിയാഴ്ച സമർപ്പിച്ചത്. ഈ വിവരങ്ങൾ കേരളത്തിന് ലഭിച്ചത് ശനിയാഴ്ചയാണ്. ഇത് സംബന്ധിച്ച് കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞതിന് ശേഷമേ മറുപടി പറയാൻ കഴിയൂവെന്നും അതിനാൽ ഇനിയും സമയം വേണമെന്നും കേരളം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിനായി ഹാജരായ ജയദീപ് ഗുപ്ത കോടതിയിൽ വ്യക്തമാക്കി.
142 അടിയിലേക്ക് റൂൾ കർവ് എത്തിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. അതേസമയം നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്. കേരളത്തെ സംബന്ധിച്ച് ഇനി നൽകാൻ പോകുന്ന മറുപടി അത്യധികം നിർണായകമാണ്.
Comments