തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചെലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന വിലയിരുത്തലിലാണ് സർക്കാർ 60 കോടി രൂപ കെഎസ്ആർടിസിയ്ക്ക് അനുവദിച്ചത്. ബാക്കി 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച്ച മുതൽ വിതരണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഈ മാസം കൊറോണ കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്. എന്നാൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഇതുവരെ നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക സർക്കാർ അനുവദിച്ചത്. ശമ്പള പരിഷ്കരണം നീളുന്നതിനെതിരെ ഈ മാസം അഞ്ച്, ആറ് തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയുരുന്നു. എന്നാൽ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയോ ചർച്ച നടത്തുകയോ ചെയ്തിരുന്നില്ല. പിന്നാലെയാണ് സമരം കടുപ്പിക്കാൻ കെഎസ്ആർടിസി ജീവനക്കാർ ഒരുങ്ങിയത്.
Comments