ഗാന്ധിനഗർ: ഗുജറാത്തിലെ മോർബി ഗ്രാമത്തിലെ സിൻസുദയിൽ നിന്നും കോടിക്കണക്കിന് രൂപ വിലവരുന്ന 120 കിലോ ഹെറോയിൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്തു. ഗൾഫ് ഓഫ് കച്ചിലെ നവ്ലഖി പോർട്ടിന് സമീപമാണ് സിൻസുദ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേസിലെ ഈ ഗ്രാമത്തിലെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. പോലീസും ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഹെറോയിൻ പിടിച്ചെടുത്തത് വഴി വലിയ നേട്ടമാണ് ഗുജറാത്ത് പോലീസ് നേടിയതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സങ്ഖ്വി പറഞ്ഞു. മയക്കുമരുന്ന് എന്ന വിപത്തിനെ ഗുജറാത്ത് പോലീസ് സംസ്ഥാനത്ത് നിന്ന് തന്നെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ വൈകാതെ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറിൽ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. അഫ്ഗാനിസ്താനിൽ നിന്നും രണ്ട് കാർഗോ കണ്ടെയ്നറുകളിലായിട്ടാണ് ഇവ എത്തിയത്.
Comments