പത്തനംതിട്ട: ശബരിമലയിലെ അപ്പം-അരവണ പ്രസാദത്തിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചർ. ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ശശികല ടീച്ചർ പറഞ്ഞു. ‘ഗുരുതരമായ കുറ്റകൃത്യമാണിത്. ഈ കാര്യത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആ ശർക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യണം. കാരണം അത് വിശ്വാസത്തെ ഹനിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് ചെയ്തിരിക്കുന്നത്. കണ്ടവന്റെ തുപ്പലല്ല ഭഗവാന് നേദിക്കേണ്ടത്.
അതുകൊണ്ട് ഈ കാര്യം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഭക്തിയോട് കൂടിയെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരത്തിൽ ഹലാൽ ശർക്കര കൊണ്ട് ഉണ്ടാക്കിയ അപ്പവും അരവണയുമെല്ലാം നൽകുന്നത്. സർക്കാർ സാമ്പത്തിക ലാഭം മാത്രമാണ് നോക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയില്ല. വിശ്വാസം നശിപ്പിക്കുക എന്ന ദുരുദ്ദേശം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. എന്താണ് ഹലാൽ എന്നും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുമെല്ലാം പൊതുസമൂഹത്തിന് ഇന്ന് അറിയാം. ഇത്രയധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിട്ടും ഹലാൽ മുദ്ര തന്നെയുള്ള ശർക്കര വാങ്ങിച്ചു എന്നത് ഭക്തരോടുള്ള വെല്ലുവിളിയാണ്.
സാമ്പത്തിക ലാഭത്തിന് വേണ്ടി ഗുണമേന്മയില്ലാത്തതോ വിഷമയമുള്ളതോ ഒക്കെ ആയ ശർക്കരയാണ് ദേവസ്വം ബോർഡ് ഭക്തർക്ക് നൽകുന്നത്. ഭക്തർ എന്ത് വിശ്വസിച്ചാണ് ഇത് വാങ്ങേണ്ടത്. ഭക്തരോട് ദേവസ്വം ബോർഡിന് യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണ് മനസിലാക്കേണ്ടത്. ദേവസ്വം ബോർഡിന് സ്വന്തം പാർട്ടിയോട് മാത്രമാണ് വിശദീകരണം കൊടുക്കേണ്ടത്. പ്രളയഫണ്ട് പോലും മുക്കുന്നവർക്ക് ഹലാൽ ശർക്കര വാങ്ങുമ്പോൾ കിട്ടുന്ന ലാഭവും അത് മറിച്ച് വിൽക്കുമ്പോൾ കിട്ടുന്ന ലാഭവും മാത്രമാണ് ചിന്ത.
പാർട്ടിക്കും പാർട്ടിക്കാർക്കും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് അവർ ഭക്തിയെ ഇപ്പോൾ ഉപയോഗിക്കുന്നത്. നിരുത്തരവാദപരമായ നടപടിയാണിത്. ഇതിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും കൃത്യമായ നടപടി എടുക്കുകയും വേണം. ഇത് ഇനിയും അവിടെ നടക്കില്ല എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം ഉണ്ടാകണം. ഏറ്റവും ശുദ്ധിയുള്ള വസ്തുക്കൾ കൊണ്ട് വേണം ഭഗവാന് നേദ്യം സമർപ്പിക്കേണ്ടത് എന്നാണ്. അവിടെയാണ് ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഭഗവാനെ തന്നെ നിന്ദിക്കുന്ന നടപടിയാണിത്. കണ്ടവന്റെ ഉമിനീര് നേദ്യത്തിൽ വന്നു എന്ന് പറഞ്ഞാൽ ക്ഷമിക്കാൻ കഴിയുന്നതല്ല. ഇതിനെതിരായ നടപടികളുമായി ഹിന്ദു ഐക്യവേദി മുന്നോട്ട് പോകുമെന്നും ശശികല ടീച്ചർ പറഞ്ഞു.
ശബരിമലയിലെ അപ്പം-അരവണ പ്രസാദത്തിലാണ് ഹലാൽ ശർക്കര ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നാണ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത്. ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ലേലത്തിലൂടെ ദേവസ്വം ബോർഡ് മറിച്ച് വിൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ശർക്കരയാണ് നശിപ്പിച്ചു കളയാതെ ലേലത്തിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം എത്തിച്ച ശർക്കര പഴകിയത് മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ഇതേ ലേലത്തിലൂടെ മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. ഹലാൽ മുദ്രയുള്ള ശർക്കരയായിരുന്നു ഇതും.
പഴകിയ ശർക്കര മറിച്ചു വിൽക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സർട്ടിഫിക്കറ്റ് ഉള്ള ശർക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്. കിലോയ്ക്ക് 16.30 രൂപയ്ക്കാണ് പഴകിയ ശർക്കര ദേവസ്വം ബോർഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്ക്ക് വാങ്ങിയ ശർക്കരയായിരുന്നു ഇത്. പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളിൽ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ഹലാൽ മുദ്രയുള്ള ശർക്കര പാക്കറ്റുകളാണ്. ഹലാലും തുപ്പലുമെല്ലാം വിവാദമാകുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്.
Comments