തൃശൂർ : കാറളം എസ്ബിഐ ബാങ്കിൽ തട്ടിപ്പ് നടത്തി മുങ്ങിയ ചീഫ് അസോസിയേറ്റ് ഓഫീസർ കീഴടങ്ങി. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ് (51) ആണ് ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയത്. ബാങ്കിൽ 2.76 കോടി രൂപയുടെ സ്വർണ്ണപണയ ആഭരണങ്ങളിൽ തിരിമറി നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
2018 ഓക്ടോബറിനും 2020 നവംബറിനും ഇടയിലാണ് തിരിമറി നടന്നത്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ വീണ്ടും പണയം വച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇടപാടുകാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസുക്ഷിച്ചിരുന്ന പ്രതി വിദഗ്ദമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
ബ്രാഞ്ച് മാനേജറും, ഗോൾഡ് അപ്രൈസറും, ചീഫ് അസോസിയേറ്റുമാണ് സ്വർണ്ണ പണയ ലോക്കറിന്റെ താക്കോലുകൾ പ്രത്യേകമായി സൂക്ഷിച്ചിരുന്നത്. ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്. അസിസ്റ്റന്റ് ജനറൽ മാനേജരുടെ പരാതിയിൽ കാട്ടൂർ പോലീസാണ് കേസ് രജിസ്ട്രറ്റർ ചെയ്തത്. തുടർന്ന് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തു. വിഷയത്തിൽ ഉദ്യോഗസ്ഥനേയും മാനേജരേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Comments