ന്യൂഡൽഹി: ലൈംഗിക ചുവയോടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നത് ലൈംഗികാതിക്രമങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ വസ്ത്രങ്ങൾക്ക് മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ കേസിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ലൈംഗികാതിക്രമങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് നേരത്തെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഉത്തരവിറക്കിയത്.
സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് യു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. പോക്സോ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ ശരീരവും ശരീരവും തമ്മിലുള്ള ബന്ധം ഉണ്ടാവണമെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്. വിധിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. തൊലിപ്പുറത്തല്ലാതെയുള്ള അതിക്രമങ്ങൾ ലൈംഗികാതിക്രമങ്ങളിൽ പെടുത്താനാവില്ല എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്റേതായിരുന്നു വിചിത്ര വിധി. പോക്സോ കേസ് നിലനിൽക്കണമെങ്കിൽ കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗിക ചുവയോടെ സ്പർശിക്കുകയും വേണമെന്ന കോടതി വിധിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ 12 വയസുള്ള കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അതിക്രമം പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിൽ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു.
ഹൈക്കോടതി വിധി തീർത്തും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നുവെന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അറിയിച്ചത്. കേസിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിനോട് വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കതിരെ ഹർജി നൽകാൻ അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയായിരുന്നു.
Comments