കാഞ്ഞങ്ങാട്:വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ.എം രമ. വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചെന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. നവാസ് പത്ര സമ്മേളനം നടത്തി തനിക്കെതിരെ പറഞ്ഞിരിക്കുന്നത് അസത്യങ്ങളാണെന്നും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ പി.കെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
കാമ്പസിൽ സർക്കാർ നിർദ്ദേശിച്ച കൊറോണ പ്രോട്ടോക്കോൾ ഭൂരിപക്ഷം വിദ്യാർത്ഥികളും പാലിക്കുന്നുണ്ട്. അതിന് കൂട്ടാക്കാത്ത വിദ്യാർത്ഥികളെ ഉത്തരവാദപ്പെട്ട പ്രിൻസിപ്പൽ എന്ന നിലയ്ക്ക് ശ്വാസിച്ചിട്ടുണ്ട്. എന്നാൽ മാസ്ക് അണിഞ്ഞു കൂട്ടം കൂടാതെ നിൽക്കണമെന്ന് പറഞ്ഞപ്പോൾ മുഹമ്മദ് സാബീർ സനത് എന്ന് വിദ്യാർത്ഥി അപ്രതീക്ഷിതമായി തന്നെ ദേഹോപദ്രവമേൽപ്പിക്കാൻ കൈ ഉയർത്തി വന്നുവെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
തുടർന്ന് പോലീസ് ഇടപെട്ട് കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതിന് വിദ്യാർത്ഥിയെക്കൊണ്ട് പിഴയടിപ്പിച്ചു. അതിന് ശേഷം വിദ്യാർത്ഥി സ്വമേധയാ വന്ന് ക്രിമിനൽ കേസ് എടുത്താൽ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്നും പറഞ്ഞ് കുനിഞ്ഞ് നിന്ന് മാപ്പ് പറഞ്ഞു എന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. അത് തന്ത്രമായിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മാപ്പ് പറയുന്നിന്റേതെന്ന പേരിൽ ഇപ്പോൾ വ്യാജ ഫോട്ടോയും ഇവർ പ്രചരിപ്പിക്കുന്നുവെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. താൻ വിദ്യാർത്ഥിയോട് കാൽ പിടിച്ച് മാപ്പു പറയാൻ പറഞ്ഞുവെന്നും നിർബന്ധിപ്പിച്ചുവെന്നും പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
എല്ലാ വിദ്യാർത്ഥി സംഘടനകളും ക്യാമ്പസിൽ കൊടികളും തോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ എം.എസ്.എഫ് അവരുടെ കൊടിയും തോരണങ്ങളും കെട്ടി. ഇത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്ടമായിട്ടില്ലെന്നും അതിന്റെ പേരിൽ നേതാക്കൾ തനിക്കെതിരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പ്രിൻസിപ്പൽ ആരോപിച്ചു.
തന്നെ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തു നിർത്തില്ലെന്നും നാട്ടിൽ ജോലിയെടുത്തു കഴിയാൻ അനുവദിക്കില്ലെന്നും ഭീഷണിയുണ്ട്.
പർദ്ദ ധരിച്ച് വരുന്ന പെൺകുട്ടികളെയും ഉയരം കുറഞ്ഞ കുട്ടിയെയും ആക്ഷേപിച്ചുവെന്ന് പറയുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ്. താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇതിൽ സാമൂദായിക വികാരം വളർത്തിക്കൊണ്ടുവരാനുള്ള നീചമായ ശ്രമങ്ങൾ ആണെന്നും പ്രിൻസിപ്പൽ ആരോപിച്ചു.
Comments