ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കൊറോണ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റിയെങ്കിലും വാക്സിനേഷനിൽ പൂർണനേട്ടം കൈവരിക്കുകയെന്ന യജ്ഞത്തിൽ നിന്നും അധികൃതർ പിന്നോട്ടില്ല. സംസ്ഥാനത്തെ ഖന്ദ്വ ജില്ലയിൽ മദ്യം ലഭിക്കണമെങ്കിൽ ബീവറേജസിൽ എത്തുന്നവർ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ നിർദേശം.
ജില്ല എക്സൈസ് ഓഫീസറാണ് ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഖന്ദ്വ ജില്ലയിൽ പ്രവർത്തിക്കുന്ന 74 മദ്യശാലകൾക്കും നിർദേശം ബാധകമാണെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
സംസ്ഥാനത്തെ മെഗാ വാക്സിനേഷൻ ക്യാമ്പയിന് മുതൽക്കൂട്ടാകുന്നതാണ് പുതിയ ഉത്തരവ്. ഇതിനോടകം മദ്ധ്യപ്രദേശിലെ വാക്സിനേഷന് അർഹരായ പകുതിയിലധികം ജനങ്ങൾ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഇരുഡോസുകളും സ്വീകരിച്ചതാണ്. ഡിസംബർ 25ഓടെ മുഴുവനാളുകളിലും വാക്സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് കൊറോണ നിരക്കുകളും വളരെ കുറഞ്ഞ തോതിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒത്തുകൂടലുകളിൽ എത്രപേർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന നിർണായക പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ട് വന്നത്.
Comments