ന്യൂഡല്‍ഹി : എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്. നിലവില്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ ഏഷ്യ ഇന്ത്യ . ഇരുകമ്പനികളും ചേർത്ത് ഒറ്റ വ്യോമയാന കമ്പനി ആക്കാൻ ആണ് ടാറ്റയുടെ പദ്ധതി. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും
ഒറ്റ കമ്പനി ആകുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസവും സർവീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാനും , പ്രവർത്തന ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ .
ഈ ഘട്ടത്തിലെ ഏറ്റവും യുക്തിസഹമായ നീക്കമാണിതെന്നും എയര്‍ ഏഷ്യ ഇന്ത്യയിൽ ടാറ്റയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ സംയോജനം എളുപ്പമാണെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു . ഈ സംയോജനം ഗ്രൂപ്പിനെ കുറച്ചുകാലമായി ആസൂത്രണം ചെയ്യുന്ന സിംഗിൾ എയർലൈൻ ഘടന വേഗത്തിൽ സജ്ജമാക്കാൻ സഹായിക്കുമെന്നും പ്രതീക്ഷയുണ്ട് . എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തം ആണ് ഉള്ളത്
നിലവിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ ഏഷ്യ ഇന്ത്യ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം നഷ്ടം 1532 കോടി രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു
Comments