കൊൽക്കത്ത : ബിഎസ്എഫിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബംഗാളി നടി അപർണ സെന്നിനെതിരെ നിയമ നടപടിയുമായി ബിജെപി നേതാവ്. ബിജെപി നേതാവ് അനിർബൻ ഗാംഗുലിയാണ് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ബലാംത്സംഗക്കാരും കൊലപാതകികളാണെന്നുമായിരുന്നു അപർണ സെന്നിന്റെ പരാമർശം.
നോട്ടീസ് നൽകിയ വിവരം ബിജെപി നേതാവ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. ബിഎസ്എഫ് സേനാംഗങ്ങളെ കൊലപാതകികളെന്നും, ബലാംത്സംഗക്കാരുമെന്ന് വിശേഷിപ്പിച്ച നടിയുടെ മനോഭാവം അസഹനീയമാണ്. ഇന്ത്യയുടെ ശത്രുക്കളുടെ സ്വരമാണ് അപർണ സെന്നിനെന്നും ഗാംഗുലിയുടെ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപർണ സെൻ ബിഎസ്എഫിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.അടുത്തിടെ ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നടി അധിക്ഷേപകരമായ പരാമർശം നടത്തിയത്. അനുവദിച്ചതിനേക്കാൾ കൂടുതൽ അധികാരം കയ്യാളുന്നവരാണ് സൈന്യം. അതുകൊണ്ടുതന്നെ ബംഗാളിന്റെ അതിർത്തി മേഖലകളിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയാണ്. എങ്കിൽ മാത്രമേ ഇവിടങ്ങളിലെ ജനങ്ങൾക്ക് സ്വെെര്യമായി ജീവിക്കാൻ സാധിക്കൂവെന്നും നടി പറഞ്ഞിരുന്നു.
അതേസമയം സംഭവത്തിൽ നടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുൾപ്പെടെ ഉയരുന്നത്. ശത്രുക്കളിൽ നിന്നും രാജ്യത്തെ കാക്കുന്ന സേനയെ അപമാനിച്ച നടി നിരുപാധികം മാപ്പ് പറയണമെന്നാണ് പൊതുജനങ്ങളുടെയും ആവശ്യം.
Comments