ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് കാലഘട്ടത്തിന് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം . ആർട്ടിക്കിൾ 44-മായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനൽ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഉടനീളം ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു .
ന്യൂനപക്ഷ സമുദായം പ്രകടിപ്പിക്കുന്ന ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡോ.ബി.ആർ.അംബേദ്കറും 75 വർഷം മുമ്പ് ഇതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതിൽ നിന്ന് സംരക്ഷിക്കാൻ പാർലമെന്റ് “ഈ നിയമം” കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാർ പറഞ്ഞു.
രാജ്യത്ത് വിവാഹ-രജിസ്ട്രേഷന് പ്രത്യേക നിയമങ്ങൾ ആവശ്യമാണോ അതോ ‘ഏകീകൃത സിവിൽ കോഡ് ‘ കൊണ്ടുവരണോ എന്ന് പാർലമെന്റ് പരിശോധിക്കാനുമുള്ള ശരിയായ സമയമാണിതെന്നും കോടതി കൂട്ടിച്ചേർത്തു.
പലപ്പോഴും വേട്ടയാടപ്പെടുന്ന മിശ്രവിവാഹിതരായ ദമ്പതികളെ സംരക്ഷിക്കാൻ ഈ നിയമം ആവശ്യമാണെന്നും കോടതി പറഞ്ഞു.
Comments