ഇടുക്കി : മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി. കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
രാത്രി ഒരു മണിയോടെയാണ് കുട്ടിക്കൊമ്പനുമൊത്ത് കാട്ടാനക്കൂട്ടം എത്തിയത്. ആശുപത്രി കെട്ടിടവും വാഹനവും സ്കൂളിന്റെ കഞ്ഞിപ്പുരയുമാണ് കാട്ടാനക്കൂട്ടം ആദ്യം തകർത്തത്. തുടർന്ന് പോസ്റ്റ്മാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകർത്ത് അകത്ത് കയറി. ശബ്ദം കേട്ട് അയൽ വീട്ടിലേക്ക് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പോസ്റ്റ്മാസ്റ്ററും ഭാര്യയും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.
വീടിനുള്ളിൽ കയറിയ കാട്ടാനക്കൂട്ടം അകത്ത് സൂക്ഷിച്ചിരുന്ന കരിമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും കഴിച്ച് അവിടെ തന്നെ നിലയുറപ്പിച്ചു. തുടർന്ന് സമീപവാസികൾ ശബ്ദമുണ്ടാക്കാൻ ആരംഭിച്ചതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. ദേശീയപാതകളിലും പോക്കറ്റ് റോഡുകളിലും എസ്റ്റേറ്റുകളിലും ഇടവിടാതെ കാട്ടാനകൾ ഇറങ്ങിയിട്ടും വന്യമൃഗങ്ങളെ കാടുകയറ്റാൻ വനപാലകർ ശ്രമിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
Comments