പത്തനംതിട്ട: ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. സന്നിധാനത്തേയ്‌ക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥാ അനുകൂലമായതിനെ തുടർന്നാണ് നടപടി. ഇന്നലെ മഴ ശക്തമായതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമല തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസ് സർവ്വീസ് തുടങ്ങി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലെർട്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്രയാണ് നിരോധിച്ചത്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് നടപടിയെന്ന് കളക്ടർ ദിവ്യ എസ് നായർ വിശദീകരിച്ചു. ജലനിരപ്പ് കുറയുന്ന മുറയ്‌ക്ക് ഏറ്റവും അടുത്തുതന്നെ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി ഒൻപത് മണി മുതലാണ് പമ്പ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർത്ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
Comments