ചണ്ഡീഗഡ് : മുസ്ലീങ്ങൾക്ക് ഗുരുദ്വാരയിൽ നമാസ് നടത്താൻ അനുമതി നിഷേധിച്ച് സിഖ് സമൂഹം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഗുരുദ്വാരയിൽ നമാസ് നടത്താൻ അനുമതി നൽകിയാൽ ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സിഖ് സമൂഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് സിഖ് കമ്മിറ്റി അനുമതി നിഷേധിച്ചത്.
ഗുരുദ്വാരയിൽ ഏത് മതവിശ്വാസികൾക്ക് വേണമെങ്കിലും പ്രവേശിക്കാം. എന്നാൽ സിഖ് മതവിശ്വാസപ്രകാരം ഗുരുബാണി മാത്രമേ ഇവിടെ അനുവദിക്കൂ. ശ്രീ ഗുരു ഗ്രന്ഥ് സാഹിബ്ജിയുടെ രീതികൾക്ക് എതിരായ ഒന്നും ഗരുദ്വാരയിൽ നടത്താൻ സാധിക്കില്ലെന്നും സിഖ് സമൂഹം വ്യക്തമാക്കി. പ്രതിഷേധം അക്രമാസക്തമാകുമെന്ന് വ്യക്തമായതോടെയാണ് കമ്മിറ്റ് അനുമതി നിഷേധിച്ചത്. ഇതോടെ ഗുരുദ്വാര സിംഗ് സാഹേബിൽ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നമാസ് നടത്താൻ സാധിച്ചില്ല.
അടുത്തുള്ള സ്‌കൂളിലും ഗുരുദ്വാരയുടെ ബേസ്‌മെന്റിലും നമാസ് നടത്താൻ സൗകര്യം ഒരുക്കിക്കൊടുത്തെങ്കിലും മുസ്ലീങ്ങൾ അതും നിഷേധിച്ചുവെന്ന് സിഖ് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. തുടർന്ന് ദൂരെയുള്ള ഒഴിഞ്ഞ പറമ്പിലാണ് മുസ്ലീങ്ങൾ നമാസ് നടത്തിയത്.
പൊതു ഇടങ്ങളിൽ വെച്ച് നമാസ് നടത്തുന്നതിനുള്ള അനുമതി ഗുരുഗ്രാം ഭരണകൂടം നേരത്തെ നിഷേധിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്താൻ മുസ്ലീങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് സിഖ് കമ്മിറ്റി വാഗ്ദാനം ചെയ്തത്. എന്നാൽ സിഖ് വംശജർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നതോടെ അനുമതി നിഷേധിക്കുകയായിരുന്നു. പ്രദേശവാസികളിൽ നിന്നും നിരന്തരമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പള്ളികളിൽ വെച്ച് പ്രാർത്ഥന നടത്തണമെന്ന് മുസ്ലീം വിഭാഗക്കാരോട് ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ മുസ്ലീം സമൂഹം പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
Comments