തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകർ നട്ടം തിരിയുന്നു.സർക്കാർ നിർദ്ദേശപ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം ചോറും ഉപ്പേരിയും ഓരോ ഗ്ലാസ് പാൽ വീതം രണ്ട് ദിവസവും ഒരു ദിവസം ഓരോ മുട്ടയും വീതം കുട്ടികൾക്ക് നൽകണം. എന്നാൽ ഇതിന് എല്ലാത്തിനും കൂടി സർക്കാർ അനുവദിക്കുന്നത് ഒരു കുട്ടിക്ക് പരമാവധി 24 രൂപയാണ്. സർക്കാർ,എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പോക്ഷകാഹാര പദ്ധതിയിലാണ് ഈ ദയനീയാവസ്ഥ.
ഉച്ചഭക്ഷണത്തിനുള്ള ചുമതല പ്രധാനാദ്ധ്യാപകർക്കാണ്.സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള ഉച്ചഭക്ഷണം നൽകാൻ ഫണ്ട് തികയാതെ ബുദ്ധിമുട്ടുകയാണ് അദ്ധ്യാപകർ. കൊറോണ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ലാസ്. ഇതു പ്രകാരം ആഴ്ചയിൽ ലഭിക്കുക 24 രൂപ. ഇത് ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ,പാൽ,മുട്ട,കയറ്റിറക്ക് കൂലി എല്ലാം കണ്ടെത്തണം.അരി സർക്കാർ മാവേലി സ്റ്റോറിൽ നിന്ന് സ്കൂളുകളിലെത്തിച്ചു നൽകും.പാചകത്തൊഴിലാളികൾക്കുള്ള വേതനവും സർക്കാർ നൽകും. ബാക്കി സാധനങ്ങൾ എല്ലാം വാങ്ങുന്നതിന് പലപ്പോഴും സർക്കാർ അനുവദിക്കുന്ന പണം തികയാറില്ല. ഈ സാഹചര്യത്തിൽ അധികം വരുന്ന തുക പ്രധാനാദ്ധ്യാപകനാണ് സ്വന്തം കൈയ്യിൽ നിന്നെടുത്ത് ചിലവാക്കുന്നത്. ഈ സാഹചര്യത്തിൽ ആഴ്ചയിൽ 1,000 രൂപവരെ പ്രധാനാദ്ധ്യാപകർക്ക് നഷ്ടം വരുന്നുണ്ട്.
നിലവിൽ പ്രധാനാദ്ധ്യാപകരുടെ 60 ശതമാനം ജോലികളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഉച്ചഭക്ഷണത്തിന്റെ രേഖകളാണ് ഏറ്റവും കൂടുതൽ തയ്യാറാക്കി സ്കൂളുകളിൽ സൂക്ഷിക്കേണ്ടതും.ഇതുകാരണം അക്കാദമിക് കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നില്ലെന്ന് പ്രധാനാദ്ധ്യാപകർ വ്യക്തമാക്കി. ഇത് സ്കൂളിന്റെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുവെന്നും അദ്ധ്യാപകർ കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണ നടത്തിപ്പിന് സമൂഹ അടുക്കള പോലെയുള്ള സംവിധാനം ആരംഭിക്കുകയോ കുടുംബശ്രീയെ ഏൽപ്പിച്ച് സാമ്പത്തിക കാര്യങ്ങൾ സർക്കാർ അവരുമായി നേരിട്ട് കൈകാര്യം ചെയ്യുകയോ വേണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
നിരവധി തവണ ഇത് സംബന്ധിച്ച് പരാതികൾ വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും അടക്കം നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്ന് തിരുവനന്തപുരത്ത് ഡി.ജി.ഇ ഓഫീസിനു മുൻപിൽ ഗവ.പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തുമെന്നാണ് അദ്ധ്യാപകരുടെ തീരുമാനം.27 ന് ആണ് സമരം.
Comments