ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടി നൽകി മുതിർന്ന നേതാവ് കീർത്തി ആസാദ് പാർട്ടി വിടാൻ ഒരുങ്ങുന്നു. മുൻ ലോക്സഭാ എംപിയായ കീർത്തി ആസാദ് ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. മമതയുടെ സാന്നിദ്ധ്യത്തിൽ ടിഎംസിയിൽ ചേരുമെന്നാണ് സൂചന. അന്തരിച്ച ബീഹാർ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനായ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു.
ദർഭംഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2015 ൽ അദ്ദേഹത്തെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 2019 ഫെബ്രുവരി 18ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ധൻബാദിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ആസാദ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നേരെത്ത സുസ്മിത ദേവ്, അഭിജിത് മുഖർജി, മുൻ ഗോവ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നിരുന്നു.
Comments