ആലപ്പുഴ : പോക്‌സോ കേസിൽ അറസ്റ്റ് ഭയന്ന് മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പിടികൂടി പോലീസ്. തണ്ണിത്തോട് തേക്കുതോട് സ്വദേശി സെൽവകുമാറിനെ (32) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.
അടൂർ പോലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സെൽവകുമാർ. പ്രണയം നടിച്ച് 17കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.
പിടികൂടാൻ കഴിയാതെ വന്നതോടെ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും, ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഇയാളെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്ന് അടൂർ പോലീസിന് കൈമാറി. അടൂർ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.
Comments